2011 മാർച്ച് 14, തിങ്കളാഴ്‌ച

പുഴക്കടവ്

കടവിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോഴേ കുട്ടികളുടെ ആരവം കേള്‍ക്കാമായിരുന്നു. അങ്ങോട്ട്‌ അടുക്കുന്തോറും അവരുടെ ശബ്ദം കൂടി വരുന്നു. ഏറെക്കാലമായി പുഴ കണ്ടിട്ട്. കുഞ്ഞുന്നാളില്‍ ഒരുപാടൊരുപാട് ഓടിക്കളിച്ച പുഴക്കര. എന്റെ കാലടികളില്‍ ഇക്കിളിപൂണ്ടാമര്‍ന്ന മണല്‍ത്തരികള്‍ ഇപ്പോഴെവിടെയോക്കേ ഭാരം താങ്ങികളായി നില്‍പ്പുണ്ടാവും. പുഴയുടെ പഴയ പ്രസന്നത ഒക്കെ എവിടെയൊക്കെയോ പോയ്പ്പോയിരിക്കുന്നു. വളരെ നിസ്സംഗമായി, തന്റെ പരാതിയൊക്കെ അവിടിവിടെയായുള്ള ചുഴികളിലോളിപ്പിച്ചു നിശബ്ദമായി ഒഴുകുന്നു.

നനഞ്ഞൊട്ടിയ ഒറ്റ മുണ്ടില്‍ നാണമൊളിപ്പിച്ച പെണ്ണുങ്ങള്‍ ധൃതിയില്‍ തുണികള്‍ അടിച്ചു നനക്കുന്നു. ആരും കാണുന്നില്ലെന്നോര്‍ത്ത് ,ഒട്ടിയ മുണ്ടിന്റെ സൌജന്യത്തിലൊത്തു വരുന്ന നഗ്നത ആസ്വദിച്ചിരുന്നതും, അവരുടെ തീ പാറുന്ന നോട്ടത്തില്‍ ചൂളി പോയിരുന്നതും ... എല്ലാം ... എല്ലാം ... ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.

കുട്ടികള്‍ അവധിയുടെ ആവേശത്തിലായിരുന്നു. കെട്ടിയെടുത്തിരിക്കുന്ന കല്‍പ്പടവുകളില്‍ നിന്നും എടുത്തു ചാടി മല്സരിക്കുകയാണവര്‍. ഇടയ്ക്കിടയ്ക്ക് മക്കളെ ശ്രദ്ധിച്ചും, നാട്ടു വിശേഷങ്ങള്‍ പറഞ്ഞും പെണ്ണുങ്ങള്‍ നല്ല വേഗത്തിലാണ് ജോലി ചെയ്യുന്നത്. അപ്പുറത്താരോ പയ്യിനെ കുളിപ്പിച്ച് വെള്ളം അഴുക്കാക്കിയതിനു ചീത്ത പറയാനും അവര്‍ സമയം കണ്ടു.

പടിഞ്ഞാറുള്ള തുരുത്തിലെത്തിയാല്‍ പിന്നെ പൊന്നിന്റെ നിറമാണ് സൂര്യന്. പുഴയില്‍ തുള്ളി തുള്ളി വരുന്ന ഓളങ്ങളോട് കിന്നാരം പറയുന്ബോള്‍ പുഴക്കും പൊന്നിന്റെ നിറം. വെളിച്ചം കുറഞ്ഞു തുടങ്ങിയപ്പോള്‍ പെണ്ണുങ്ങള്‍ക്കും തിരക്കായി. കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ വിളിച്ചിട്ട് വരാതായപ്പോള്‍ ശകാരങ്ങളുയര്‍ന്നു. അമ്മമാരുടെ സോപ്പും ചകിരിയും കൊണ്ടുള്ള യുദ്ധത്തില്‍ കണ്ണുകളിറുക്കി അടങ്ങിയൊതുങ്ങി നില്‍ക്കുന്ന കുസൃതികളുടെ താടി കിടുകിടെ ഇടിക്കുന്നുണ്ടായിരുന്നു.

അക്കരെ കടവിലെ പൂളോന്‍ കച്ചവടക്കാരന്‍ ഇക്കരെക്കു തുഴഞ്ഞു തുടങ്ങി. കുട്ടികളെ കേറ്റി വിട്ടിട്ടു മിക്ക പെണ്ണുങ്ങളും കുളിച്ചു തുടങ്ങി. നല്ല ആഴമുള്ള സ്ഥലത്തേക്ക് നീങ്ങി നിന്നാണ് അവര്‍ കുളിക്കുന്നത്. തലയടക്കം ഒന്ന് മുങ്ങിയിട്ട് കല്‍പ്പടവുകളിലെത്തി സോപ്പ് തേയ്ച്ചു വീണ്ടും ആഴമുള്ളിടതെക്ക് നീങ്ങി രണ്ടു മൂന്നു വട്ടം മുങ്ങും. പിന്നെ കഴുത്തറ്റം വരെ വെള്ളത്തിലെത്തി, ഉടുത്തിരുന്ന മുണ്ടഴിച്ച് വെള്ളത്തിലുലച്ചു കഴുകി പിഴിഞ്ഞെടുത്ത് തല തുവര്‍ത്തും. പിന്നെ അതേ മുണ്ടുടുത്ത് കരക്ക്‌ കയറി ഉണങ്ങിയ ഉടുപ്പുകളിടും.

നേരം അരണ്ടിട്ടുണ്ട്. നാട്ടു വെളിച്ചം നിറയുന്നു, പൂളോന്‍ കച്ചോടക്കാരന്‍ ഇങ്ങെത്തി. ഞാന്‍ വള്ളതിനടുത്തെത്തി. വള്ളത്തില്‍ പിടയ്ക്കുന്ന മീനുകള്‍. അയാളുടെ മൊബൈലില്‍ ക്യാമറ ഉള്ളതാണെന്ന് ഞാന്‍ ശ്രദ്ധിച്ചു.

1 അഭിപ്രായം: