2011, മാർച്ച് 14, തിങ്കളാഴ്‌ച

ഭീകരന്‍

ഞായറാഴ്ച്ചയായതിനാല്‍ ഞാനങ്ങനെ മടി പിടിച്ചു കിടന്നു. പത്രം വന്നു വീഴുന്നതിന്റെയും, പാല്‍ക്കാരന്‍ പാല്‍ കൊണ്ടു വച്ചു സൈക്കിള്‍ മണിയടിച്ചറിയിച്ചതും, അത് പിന്നെ അലിഞ്ഞലിഞ്ഞില്ലാതാവുന്നതും ഞാന്‍ കേട്ടു. ഇടയ്ക്ക് നിശബ്ദമായി, പിന്നീടുച്ചത്തില്‍ കൂവുന്ന കുയിലും, ദൂരത്തെവിടെയോയിരുന്നു അതിനെതിര്‍പാട്ട് പാടുന്ന കുയിലും സജീവമായിരിക്കുന്നു. പിന്നാമ്പുറത്ത് കൂട്ടിയിരുന്ന വെയ്സ്ടിനരുകില്‍ തമ്മില്‍ തല്ലുന്ന കാക്കപ്പടയോട് മാധ്യസ്ഥം പറയുന്ന അണ്ണാറക്കണ്ണന്ടെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കാം. എന്നിട്ടും...

കട്ടില്‍ ഭിത്തിയ്ക്കരുകിലെയ്ക്ക് ചേര്‍ത്തിട്ടാണു ഞങ്ങള്‍ കിടക്കുന്നത്. രാത്രിയില്‍ എന്റെ കുഞ്ഞു കാ‍ന്താരി ചാടി മറിഞ്ഞു താഴെപ്പോകാതിരിയ്ക്കാനാണ് അതങ്ങനെ ഇട്ടതു. പക്ഷെ എന്റെ കഷ്ടകാലത്തിനു ആ ഭിത്തിയില്‍ ഒരു ജനല്‍ ഉണ്ടായിപ്പോയി. ആ ഒറ്റക്കാരണത്താല്‍ എന്റെ കുഞ്ഞു കാന്താരിയോ, സ്നേഹമയിയായ ശ്രീമതിയോ ആ വശത്ത് കിടക്കാന്‍ കൂട്ടാക്കാറില്ല. മറ്റൊന്നും കൊണ്ടല്ല, ഇരുവരും വലിയ ധൈര്യശാലികളായത് കൊണ്ടു മാത്രം!

കാന്താരിയ്ക്ക് വയസ്സഞ്ചായി. ഭിത്തിക്കരുകിലെയ്ക്ക് പരമാവധി എന്നെ ചവുട്ടിയടുപ്പിച്ചു, എന്റെ അരക്കെട്ടിലൂടെ കാലെടുത്തുവച്ചു, അതും പോരാഞ്ഞ് കഴുത്തിലൂടെ കൈകള്‍ അലസമായിട്ടിട്ടാണ് മൂപ്പത്തിയാരുടെ കിടപ്പ്. അവളുടെ കിടപ്പിനെക്കുറിച്ചു, നിനക്കൊരു അഞ്ചു സെന്റ് സ്ഥലം വേണമല്ലോ പെണ്ണേ എന്നാണ് ഞാന്‍ സാധാരണ കളിയാക്കാറു തന്നെ! ചിലപ്പോള്‍ ഇങ്ക്ലീഷ് അക്ഷരം 'W' പോലെയും, വേറെ ചിലപ്പോള്‍ 'S' പോലെയും ഒക്കെയാണ് അവളുടെ കിടപ്പ്. കിഴക്കോട്ടു തല വച്ചു കിടത്തുന്ന അവള്‍ ചിലപ്പോഴെല്ലാം പടിഞ്ഞാട്ടു നിന്നു തലയുയര്‍തിയായിരിയ്ക്കും എണീയ്ക്കുക.

കുഞ്ഞു കാന്താരിയിലെ കൌതുകത്തില്‍ നിന്നു അടുക്കളയിലെ ശബ്ദങ്ങളിലേക്ക്‌ എന്റെ ശ്രദ്ധ തിരിഞ്ഞു. ശ്രീമതി തേങ്ങ ചിരകുന്ന ശബ്ദം കേള്‍ക്കാം. അത് കഴിഞ്ഞിട്ട് എണീയ്ക്കാം. അല്ലെങ്കില്‍ നല്ലൊരു ഞായരാഴ്ച്ചയായിട്ടു തേങ്ങയില്‍ നിന്നു തുടങ്ങേണ്ടി വരും. അതല്ലെന്കില്‍ കഴിഞ്ഞ തവണ പരവന്‍ മൂക്കാത്ത തേങ്ങയാണ് മുഴുവന്‍ ഇട്ടു കളഞ്ഞത്, മുഴുവന്‍ ചിരട്ടമേല്‍ നിന്നു വിട്ടു പോരുന്നു...

രാവിലെ പരാതിയും പരിഭവുമായി തുടങ്ങുന്നതെന്തിന്‍. ഞാന്‍ എന്റെ മനോരാജ്യത്തില്‍ മുഴുകി കുറച്ചു നേരം കൂടി അവിടെ കിടക്കാന്‍ തീരുമാനിച്ചു. കാ‍ന്താരി അതെ കിടപ്പാണ്. തലേ രാത്രി അവളുറങ്ങിയെന്നോര്‍ത്തു ഞാന്‍ ശ്രീമതിയ്ക്കടുതെയ്ക്ക് നീങ്ങിക്കിടന്നു. ഒന്നു കെട്ടിപ്പിടിച്ചു. അപ്പോഴേ ഒരു ബഹളം.

"അച്ചന്റെയടുത്തുഎത്ര തവണ ഞാന്‍ പറഞ്ഞിട്ടുള്ളതാണ് എനിയ്ക്ക് സൈഡില്‍ കിടക്കാന്‍ പേടിയാണെന്ന്".

അങ്ങനെ ഇച്ഛാഭന്കത്തോടെ സൈഡ് പറ്റിയതാണ് ഞാന്‍ . പട്ടി ചന്തയ്ക്കു പോയത് പോലുള്ള എന്റെ ജാള്യത കണ്ടിട്ട് ശ്രീമതി ചിരിയടക്കാന്‍ പാടു പെടുന്നത് കാണാമായിരുന്നു. പക്ഷെ അപ്പോഴത്തെ അവളുടെ മുഖത്തിന്‌ അഞ്ചു വയസ്സ് പ്രായം കുറവ് തോന്നിച്ചു. തല്ക്കാലത്തേയ്ക്ക്, അവളുടെ സമൃദ്ധമായ നിതംബത്തില്‍ ഒരു നുള്ള് തരമാക്കി ഞാന്‍ നിര്‍വൃതിയടഞ്ഞു.

പാത്രം തട്ടി മറിച്ചിട്ടു കൊണ്ടുള്ള വലിയൊരു അലര്‍ച്ചയിലെയ്ക്കാണ് പിന്നെ ഞാന്‍ എന്റെ മനോരാജ്യത്തില്‍ നിന്നുമുണര്‍ന്നത്‌. ഉദ്വേഗചിത്തനായി ഞാന്‍ അടുക്കളയിലേയ്ക്കോടി. പെട്ടെന്നുള്ള എന്റെ പ്രവര്‍ത്തിയില്‍ കാന്താരിയും ഒന്നു ഞെട്ടിയെങ്കിലും ഇതൊന്നും തന്നെ ബാധിയ്ക്കുന്ന പ്രശ്നമല്ലെന്ന മട്ടില്‍ അവള്‍ അവിടെ തന്നെ കിടന്നു.

"കാലത്തെ കൈ മുറിച്ചു കാണും. നാശം. ഇതിലും ഭേദം തേങ്ങ ചിരകി കൊടുക്കലായിരുന്നു."

സ്വതേ ചോര പേടിയായ ഞാന്‍ മനസ്സാ പ്രാകിക്കൊണ്ടാണ് അടുക്കളയിലേക്കോടിയതു.

അടുക്കളയില്‍ ഒരു യുദ്ധക്കളത്തിനു സമാനമായി, ചിരകിയ തേങ്ങ അപ്പാടെ തൂവിയിട്ടിരിയ്ക്കുന്നു. ഇത്ര മനോഹരമായി ഇതെങ്ങനെ തൂവിയെന്നു മറ്റൊരവസരത്തിലായിരുന്നെങ്കില്‍ ഞാന്‍ അവളോട്‌ ചോദിച്ചേനെ? അതിരാവിലെ എഴുന്നേറ്റു നുറുക്കിയെടുത്ത അവിയല്‍, സാമ്പാര്‍ കഷണങ്ങള്‍ എല്ലാം അവിടെ താഴെക്കിടക്കുന്നു.

ശ്രീമതി അടുക്കളയിലെ പാതകത്തില്‍ കയരിയിരുപ്പുണ്ട്. മുഖത്തെ ചോര വറ്റിയിരിയ്ക്കുന്നു. ചുണ്ടുകള്‍ ഉണങ്ങി വലിഞ്ഞു മുറുകി... തെക്കേലെ ഗ്രഹണി പിടിച്ചു കിടക്കണ വലിയമ്മായി ഇതിലും എത്രയോ ഭേദം. എന്റെ ചിന്തകള്‍ ഇത്യാദി കാട് കയറിത്തുടങ്ങി.

തലേന്ന് കടയില്‍ നിന്നും വാങ്ങിയ സാധനങ്ങളുടെ പൊതിച്ചിലഴിച്ചിട്ടതിന്റെ ഇടയ്ക്കെന്തോ അനങ്ങിയതു ശ്രദ്ധിച്ചു തിരിഞ്ഞ എന്റെടുത്ത്‌ ശ്രീമതി വീണ്ടും അലറി.

"കുട്ടാ... ഒരെലി..."

സ്വപ്നം പോലെ

സുഹറ പെരുത്ത്‌ സന്തോഷത്തിലായിരുന്നു. ഇനി ഇപ്പൊ കൊച്ചുമ്മാന്റെ ചീത്ത കേള്‍ക്കണ്ട... മഞ്ഞു പെയ്യുന്ന വെളുപ്പാന്‍ കാലത്ത്, അരണ്ട വെളിച്ചത്തിലിരുന്നു, കരി പുരണ്ട കഞ്ഞിക്കലം തേയ്ച്ചു വെളിപ്പിക്കണ്ട... അരികുകള്‍ പൊട്ടി തുടങ്ങിയ സ്ലേറ്റും തേഞ്ഞു തീരാറായ പെന്‍സിലും കൊണ്ടു ക്ലാസ്സു റൂമിന് പുറത്തു മുട്ട് കുത്തി നില്‍ക്കണ്ട... അയല്‍വക്കത്തെ സുനിതാടെ വാപ്പ കൊണ്ടു കൊടുത്ത ചെമന്ന കുപ്പായവുമിട്ടുള്ള അവളുടെ ഗമ കാണണ്ട... എല്ലാം കൊണ്ടും അവള്‍ ആകെ സന്തോഷത്തിലാണ്.

ഏഴ് വെളുത്ത കുതിരകളെ പൂട്ടിയ സ്വര്‍ണ തേരില്‍ വേറെയും കുട്ടികള്‍ ഉണ്ടായിരുന്നു. അവരും പറഞ്ഞറിയിക്കാനാകാത്ത അത്ര സന്തോഷത്തിലാണെന്നു സുഹ്രക്കു തോന്നി. ഒരു പക്ഷെ അവരും കൊച്ചുമ്മാന്റെ അടുത്ത് നിന്നും രക്ഷ പെട്ടതായിരിക്കും. തീരെ എണ്ണ മയമില്ലാത്ത അവളുടെ മുടിയിഴകള്‍ നനുത്ത കാറ്റില്‍ തുള്ളിക്കളിക്കുന്നുണ്ടായിരുന്നു... അവളുടെ മനസ്സിന്റെ കണ്ണാടി പോലെ.

കൊച്ചു കൊച്ചു മേഘങ്ങളെ കടന്നു പോകുമ്പോള്‍ വെറുതെ താഴേക്ക്‌ നോക്കിയിരിക്കാന്‍ നല്ല ചേല് തോന്നി അവള്‍ക്ക്. ഒപ്പമുള്ള കൂട്ടരുടെ ആരവം അവള്‍ പെട്ടെന്ന് തന്നെ മറന്നു.

താഴെ കുന്നിന്‍ പുറത്തു ഇരുട്ട് പരക്കുന്നതും, അവിടിവിടെയായി കൊച്ചു കൊച്ചു മിന്നാമിനുങ്ങ് കണക്കെ രാന്തലുകള്‍ തെളിഞ്ഞു തുടങ്ങുന്നതും അവള്‍ സാകൂതം നോക്കി ഇരുന്നു. അത്തരം കാഴ്ചകള്‍ കാണാന്‍ അവള്‍ക്കെവിടെ നിന്നാണ് സമയം. അന്തിയാവും നേരത്ത് പരീതിന്റെ പീടികയില്‍ മണ്ണെണ്ണ വാങ്ങാനോ, സുനിതന്റെ വീട്ടീന്ന് വെള്ളം കൊണ്ടു വരാനോ ഉള്ള ഓട്ടത്തില്‍ ആയിരിക്കും അവള്‍.

രാത്രി ഏറെ വൈകി വാപ്പ എത്തുന്നതും കാത്തു അവളിരിക്കും. ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ വിളിക്കരുതെന്നാണ് കൊച്ചുമ്മ പറഞ്ഞിട്ടുള്ളത്. അത് കൊണ്ടു തന്നെ വാപ്പാക്ക് വിളമ്പി കൊടുത്ത ശേഷമേ അവള്‍ ഉറങ്ങാറുള്ളൂ. ചിലപ്പോഴെല്ലാം വാപ്പ വേറെ എവിടെന്നെലും കഴിച്ചേച്ചു വരും. അന്ന് മാത്രമെ സുഹ്രയുടെ വയര്‍ നിറയൂ. ഒരിക്കല്‍ പോലും നീ കഴിച്ചോ എന്ന് വാപ്പയും തിരക്കാറില്ല.

ഇന്നു സുന്ദരി ആടിന് ആരാണാവോ വെള്ളം കൊടുത്തതു. അവള്‍ കുടിച്ചു കാണുമോ എന്തോ? കുന്നിന്‍ പുറത്തു നിന്നും അവളെ ആരെങ്കിലും അഴിച്ചു കൊണ്ടു പോന്നോ എന്തോ? ഒരു വേള അവളുടെ മുഖം മ്ലാനമായി. അറിയാതെ ഒരിറ്റു കണ്ണീര്‍ അവളുടെ കവിള്‍തടത്തിലൂടെ അരിച്ചിറങ്ങി.

സുന്ദരിക്ക് കൊടുക്കാന്‍ കുന്നിന്‍പുറത്തെ അമ്മച്ചി പ്ലാവിലെ താഴ്ന്ന കൊമ്പിലെ പ്ലാവില പറിക്കാന്‍ കൈ എത്തിച്ചതും, കാല്‍ ചുവട്ടിലെ ചരല്‍ കല്ലുകള്‍ ഇക്കിളി കൂട്ടി എടുത്തു ചാടിയതും, അവര്‍ക്കൊപ്പം ഇരുട്ട് വീണ പൊട്ടക്കിണറ്റില്‍ വീണതും, ഏറെ കഴിയും മുമ്പൊരു മാലാഘ തന്റെ കൈ പിടിച്ചുയര്‍ത്തിയതും എല്ലാം എല്ലാം അവള്‍ മറന്നേ പോയിരുന്നു.

പുഴക്കടവ്

കടവിലേക്കുള്ള വഴിയിലേക്ക് തിരിഞ്ഞപ്പോഴേ കുട്ടികളുടെ ആരവം കേള്‍ക്കാമായിരുന്നു. അങ്ങോട്ട്‌ അടുക്കുന്തോറും അവരുടെ ശബ്ദം കൂടി വരുന്നു. ഏറെക്കാലമായി പുഴ കണ്ടിട്ട്. കുഞ്ഞുന്നാളില്‍ ഒരുപാടൊരുപാട് ഓടിക്കളിച്ച പുഴക്കര. എന്റെ കാലടികളില്‍ ഇക്കിളിപൂണ്ടാമര്‍ന്ന മണല്‍ത്തരികള്‍ ഇപ്പോഴെവിടെയോക്കേ ഭാരം താങ്ങികളായി നില്‍പ്പുണ്ടാവും. പുഴയുടെ പഴയ പ്രസന്നത ഒക്കെ എവിടെയൊക്കെയോ പോയ്പ്പോയിരിക്കുന്നു. വളരെ നിസ്സംഗമായി, തന്റെ പരാതിയൊക്കെ അവിടിവിടെയായുള്ള ചുഴികളിലോളിപ്പിച്ചു നിശബ്ദമായി ഒഴുകുന്നു.

നനഞ്ഞൊട്ടിയ ഒറ്റ മുണ്ടില്‍ നാണമൊളിപ്പിച്ച പെണ്ണുങ്ങള്‍ ധൃതിയില്‍ തുണികള്‍ അടിച്ചു നനക്കുന്നു. ആരും കാണുന്നില്ലെന്നോര്‍ത്ത് ,ഒട്ടിയ മുണ്ടിന്റെ സൌജന്യത്തിലൊത്തു വരുന്ന നഗ്നത ആസ്വദിച്ചിരുന്നതും, അവരുടെ തീ പാറുന്ന നോട്ടത്തില്‍ ചൂളി പോയിരുന്നതും ... എല്ലാം ... എല്ലാം ... ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു.

കുട്ടികള്‍ അവധിയുടെ ആവേശത്തിലായിരുന്നു. കെട്ടിയെടുത്തിരിക്കുന്ന കല്‍പ്പടവുകളില്‍ നിന്നും എടുത്തു ചാടി മല്സരിക്കുകയാണവര്‍. ഇടയ്ക്കിടയ്ക്ക് മക്കളെ ശ്രദ്ധിച്ചും, നാട്ടു വിശേഷങ്ങള്‍ പറഞ്ഞും പെണ്ണുങ്ങള്‍ നല്ല വേഗത്തിലാണ് ജോലി ചെയ്യുന്നത്. അപ്പുറത്താരോ പയ്യിനെ കുളിപ്പിച്ച് വെള്ളം അഴുക്കാക്കിയതിനു ചീത്ത പറയാനും അവര്‍ സമയം കണ്ടു.

പടിഞ്ഞാറുള്ള തുരുത്തിലെത്തിയാല്‍ പിന്നെ പൊന്നിന്റെ നിറമാണ് സൂര്യന്. പുഴയില്‍ തുള്ളി തുള്ളി വരുന്ന ഓളങ്ങളോട് കിന്നാരം പറയുന്ബോള്‍ പുഴക്കും പൊന്നിന്റെ നിറം. വെളിച്ചം കുറഞ്ഞു തുടങ്ങിയപ്പോള്‍ പെണ്ണുങ്ങള്‍ക്കും തിരക്കായി. കളിച്ചു കൊണ്ടിരുന്ന കുട്ടികള്‍ വിളിച്ചിട്ട് വരാതായപ്പോള്‍ ശകാരങ്ങളുയര്‍ന്നു. അമ്മമാരുടെ സോപ്പും ചകിരിയും കൊണ്ടുള്ള യുദ്ധത്തില്‍ കണ്ണുകളിറുക്കി അടങ്ങിയൊതുങ്ങി നില്‍ക്കുന്ന കുസൃതികളുടെ താടി കിടുകിടെ ഇടിക്കുന്നുണ്ടായിരുന്നു.

അക്കരെ കടവിലെ പൂളോന്‍ കച്ചവടക്കാരന്‍ ഇക്കരെക്കു തുഴഞ്ഞു തുടങ്ങി. കുട്ടികളെ കേറ്റി വിട്ടിട്ടു മിക്ക പെണ്ണുങ്ങളും കുളിച്ചു തുടങ്ങി. നല്ല ആഴമുള്ള സ്ഥലത്തേക്ക് നീങ്ങി നിന്നാണ് അവര്‍ കുളിക്കുന്നത്. തലയടക്കം ഒന്ന് മുങ്ങിയിട്ട് കല്‍പ്പടവുകളിലെത്തി സോപ്പ് തേയ്ച്ചു വീണ്ടും ആഴമുള്ളിടതെക്ക് നീങ്ങി രണ്ടു മൂന്നു വട്ടം മുങ്ങും. പിന്നെ കഴുത്തറ്റം വരെ വെള്ളത്തിലെത്തി, ഉടുത്തിരുന്ന മുണ്ടഴിച്ച് വെള്ളത്തിലുലച്ചു കഴുകി പിഴിഞ്ഞെടുത്ത് തല തുവര്‍ത്തും. പിന്നെ അതേ മുണ്ടുടുത്ത് കരക്ക്‌ കയറി ഉണങ്ങിയ ഉടുപ്പുകളിടും.

നേരം അരണ്ടിട്ടുണ്ട്. നാട്ടു വെളിച്ചം നിറയുന്നു, പൂളോന്‍ കച്ചോടക്കാരന്‍ ഇങ്ങെത്തി. ഞാന്‍ വള്ളതിനടുത്തെത്തി. വള്ളത്തില്‍ പിടയ്ക്കുന്ന മീനുകള്‍. അയാളുടെ മൊബൈലില്‍ ക്യാമറ ഉള്ളതാണെന്ന് ഞാന്‍ ശ്രദ്ധിച്ചു.

വളപ്പൊട്ട്

യാദൃചികമായാണ് ഇലക്ഷന്റെ അന്ന് ഒക്കല്‍ക്ക് പോകാന്‍ തീരുമാനിച്ചത് വഴിയില്‍ വാഹനങ്ങളുടെ തിരക്ക് തീരെ ഇല്ല. ബൂത്തുകള്‍ക്ക് മുന്നിലുള്ള ചെറിയ ക്യു ഒഴിച്ചാല്‍ വോട്ടു ചെയാനും വലിയ തിരക്ക് കണ്ടില്ല. നളെക്കൂടി ലീവ് പറഞ്ഞിട്ടുള്ളത് കൊണ്ടാ ഒക്കല്‍ക്ക് പോകാമെന്ന് തന്നെ വച്ചത്. വാഹനങ്ങള്‍ കുറവായത് പോലെ തന്നെ ബസ്സ് പിടിക്കാനും ബുദ്ധിമുട്ടി.

തൃപ്പൂണിത്തുറയില്‍ നിന്നുള്ള ആ ബസ്സ് ഏതൊക്കെയോ ഉള്ളു വഴിയില്‍ക്കൂടി ഓടി പെരുംബാവൂരെതിയപ്പോഴേക്കും മണി അഞ്ചു കഴിഞ്ഞു . അവിടെ നിന്നും കാലടിക്കുള്ള വണ്ടി കിട്ടാന്‍ പിന്നെയും താമസിച്ചു. വോട്ടിംഗ് സമയം കഴിയാറായപ്പോഴേക്കും പോളിംഗ് ബൂത്തുകളില്‍ നല്ല തിരക്കുണ്ട്‌.

ഒക്കല്‍ക്ക് അടുക്കാരായപ്പോഴാണ് മതിലില്‍ ഒട്ടിച്ചിരിക്കുന്ന പോസ്ടരുകളിലെ മുഖം ഞാന്‍ ശ്രദ്ധിച്ചത്. ഒക്കല്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡ് സ്ഥാനാര്‍ഥി...

ഒക്കല്‍ നിന്നു പെരുമറ്റത്തേയ്ക്കു രണ്ടു രണ്ടര കിലോ മീറ്റര്‍ നടക്കണം. സ്റ്റാന്‍ഡില്‍ ഓട്ടോ കിടക്കുന്നുണ്ട്‌. പത്തു മുപ്പതു വര്‍ഷം കഴിഞ്ഞില്ലേ ഇതു വഴിയൊക്കെ വന്നിട്ട്, പഴയ വഴിയൊക്കെ ഒന്നു കൂടി ഓര്‍മിക്കനായി നടക്കാമെന്ന് വച്ചു.

ഒക്കല്‍ എല്‍ പി സ്കൂളിന്റെ ഗേറ്റ് വരെ പോയി നോക്കി നിന്നു. തുരുമ്പു വീണ ഗേറ്റിന്റെ വലതു വശത്തുള്ള മഞ്ഞ പൂ ഉതിര്‍ത്തു വീഴ്ത്തുന്ന തണല്‍ മരം ഇപ്പോഴുമുണ്ട്. ഒട്ടേറെ പിണക്കങ്ങളും പരിഭവങ്ങളും ഉള്ളിലോതുക്കിയുള്ള ആ നില്‍പ്പ് കണ്ടപ്പോള്‍ ഒന്നു വാരിപ്പുനരാന്‍ തോന്നി. എന്തോ കണ്ണ് നിറയുന്നു.

പരിചയക്കാരെ ആരെയും കണ്ടില്ല. അല്ലെങ്കിലും ഇത്രേം വര്‍ഷത്തിനിടക്ക് താന്‍ ഇവിടുള്ള ആരുമായും ഇടപഴകാരില്ലല്ലോ? അങ്ങനെയാനങ്കില്ലല്ലേ ആരെങ്കിലും പരിച്ചയക്കാരുണ്ടാവൂ.

ഇലക്ഷന്‍ ഡ്യുട്ടിയിലുള്ള പോലീസുകാരന്‍ അടുത്തേക്ക് വന്നപ്പോള്‍ ഒന്നു പരുങ്ങി. വായില്‍ വന്നതെന്തോ പറഞ്ഞു അയാളുടെ അടുത്ത് നിന്നും നടന്നു നീങ്ങി. എന്തോ സംശയം തോന്നിയിട്ടായിരിക്കാം അയാള്‍ അവിടെ തന്നെ നിന്നു, കണ്മരയുന്നത് വരെ, തന്നെത്തന്നെ ശ്രദ്ധിച്ചു നില്ക്കുന്നത് ഇടക്കിടെ തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടിരുന്നു.

ട്രാന്‍സ്ഫോര്മാറിന്റെ ഇടത്തേക്കുള്ള കനാല് വഴി പോയാല്‍ നമ്പളിക്കവല ചുറ്റണ്ട. കനാലിനു വലതു വശതായുള്ള ഷാപ്പ്‌ ഇപ്പോഴോന്നു നല്ലോണം പുരോഗമിച്ചിട്ടുണ്ട്. അതിനിപ്പുരതുണ്ടായിരുന്ന പാടം ഏതാണ്ട് മുഴുവനുമായും നികത്തിക്കഴിഞ്ഞിരിയ്ക്കുന്നു.

കനാലിലൂടെ വെള്ളം ഒഴുകുന്നുണ്ടായിരുന്നു. ചില സ്ത്രീകള്‍ തുണിയലക്കി ഊരിപ്പിഴിഞ്ഞു കൊണ്ട് നാട്ടു വിശേഷങ്ങള്‍ പറഞ്ഞു നില്‍ക്കുന്നു. കലുങ്കിലെ വെള്ളം തൊടിയിലേയ്ക്ക് തിരിചു വിടാനായി തൂമ്പയും കൊണ്ട് വന്നയാള്‍ അടുത്ത പരിച്ചയക്കരനെപ്പോലെ ലോഹ്യം നടിച്ചു. മുഖത്തൊരു കോടിയ ചിരി വരുത്തി അവിടെ നിന്ന് നടന്നു നീങ്ങി. അയാള്‍ അവിടെ തുണി നനച്ചു കൊണ്ട് നിന്ന പെണ്ണുങ്ങളോടെന്തോ പറയുന്നതും അവര്‍ തന്നെത്തന്നെ നോക്കി നില്‍ക്കുന്നതും ഇടയ്ക്ക് തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടു.

കനാല്‍ നേരെയെത്തുന്നത് നമ്പളിക്കവലയില്‍ നിന്നുള്ള റോഡിലാണ്. അവിടെ നിന്ന് പടിഞ്ഞാട്ടു പിന്നെയും ഒരുപാട് പോകണം പെരുമറ്റത്തേയ്ക്ക്. പരിച്ചയക്കരാരുമില്ലത്തത് കൊണ്ട് വേഗത്തില്‍ നടക്കാമായിരുന്നിട്ടും, കൊച്ചുന്നാളിലെ സമൃദ്ധങ്ങളായ, പ്രത്യേകിച്ച് ഗൃഹാതുരുത്വമേകുന്ന ആ അന്തരീക്ഷത്തില്‍ , ഓര്‍മ്മകള്‍ അയവിറക്കി സാവധാനമാണ്‌ നടന്നത്.

ഇടയ്ക്കെപ്പോഴോ തന്നെ കടന്നു പോയ സൈക്കിളുകാരന്‍ തിരിഞ്ഞു വന്നു ചോദിച്ചു,

"അപ്പു...?"

വിശ്വാസം വന്നില്ല! മുപ്പതു വര്‍ഷത്തിനു ശേഷവും ഒരു സതീര്‍ഥ്യന്‍ തന്നെ തിരിച്ചറിഞ്ഞിരിയ്ക്കുന്നു.

പണ്ട് തത്തുപറയില്‍ തേങ്ങ ഇടാന്‍ വന്നിരുന്ന വാസുചെട്ടന്റെ മകന്‍ . ഏതാണ്ട് മൂന്ന് വര്‍ഷത്തോളം പെരുമറ്റത്തു നിന്ന് ഒക്കല്‍ വരെയും, തിരിച്ചുമുള്ള ചങ്ങാതി. അവന്റെ ശബ്ദം പോലും ഒന്ന് കേട്ടിട്ട് വര്‍ഷങ്ങളായി.

നാലാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അമ്മയ്ക്ക് പട്ടണത്തിലെയ്ക്ക് മാറ്റം കിട്ടിയതിനെ തുടര്‍ന്ന് നഷ്ടപ്പെട്ടതാണ് ആ ചങ്ങാതിയെ. പെരിയാറ്റിലെ മണലൂറ്റുന്ന ഒരു തൊഴിലാളിയാണവനിന്നു. അവന്റെയൊപ്പം കടവില്പ്പോയി ആ മുപ്പതു വര്ഷങ്ങളിലറ്റുപോയ സൌഹൃദങ്ങളില്‍ ചികയുംബോളാണ് വഴിവക്കിലെ പോസ്ടരിലെ മുഖം വീണ്ടും കടന്നു വന്നത്.

ഒക്കല്‍ സ്കൂളിലെ അവസാന ദിവസം... കൂട്ടരേ പിരിയുന്നതിന്റെ വിഷമം പറഞ്ഞറിയിക്കാന്‍ വയ്യ. ഒടുക്കം ഒരു യാത്ര പറച്ചില്‍ വേണ്ടന്നെടുത്ത തീരുമാനം. പുറത്തു പൊള്ളുന്ന വെയില്‍ . പടിഞ്ഞാറെ പുരയ്ക്കകത്തു വാതില്‍ അടച്ചിട്ടു കരഞ്ഞു. അമ്മുമ്മ മാത്രം തൊടിയിലെ ജാതി മരത്തിന്റെ ചുവട്ടില്‍ പൊട്ടി വീണ ജാതിക്ക പെറുക്കി നടന്നു.

പടിപ്പുരയ്ക്കകപ്പുറത്തു നിന്നാരോ ഉച്ചത്തില്‍ വിളിച്ചു പറയുന്നു.

"അപ്പൂ .. ലക്ഷ്മി കാണാന്‍ വന്നിരിയ്ക്കുന്നു..."

വല്ലാത്തൊരു വീര്‍പ്പുമുട്ടലോടെ ഞാന്‍ പുറത്തേയ്ക്കോടി. അവളെന്നെ അത്ര മേല്‍ സ്നേഹിച്ചിരുന്നുവെന്നോ? അവിശ്വസിനീയതയോടെ മുന്നോട്ടു പാഞ്ഞ എന്നെ അമ്മുമ്മ തടഞ്ഞു.

അടഞ്ഞ പടിപ്പുരയ്ക്കു പുറത്തു അവള്‍ നിശബ്ദം കരഞ്ഞിരിയ്ക്കണം. അമ്മയുമായി പിണങ്ങിപ്പിരിഞ്ഞു നടക്കുന്ന അച്ഛന്‍ ഇടയ്ക്കെപ്പോഴെല്ലമോ കൊണ്ട് കൊടുക്കുന്ന, മിഠായിപ്പൊതികള്, ഒക്കല്‍ സ്കൂളിന്റെ തുരുമ്പു പിടിച്ച് ഗേറ്റിനിടയ്ക്കു കൂടി വാങ്ങി, ക്ലാസ്സ് മുറിയിലിരുന്ന് മറ്റാരും കാണാതെ വിതുമ്പി കരയുന്ന, സങ്കടം മാറുമ്പോള്‍ മിഠായി പങ്കു വയ്ക്കനെതുന്ന അത്ര നിഷ്കലന്കയായ കൂട്ടുകാരി... എന്നെക്കനാനായി ഓടി വന്ന നിന്നെ സ്വീകരിയ്ക്കാനായി പടിപ്പുര തുറന്നിടാഞ്ഞതില്‍ എന്നോട് മാപ്പ് നല്‍കൂ.

അതെ വിഷാദഛായ തന്നെ ഇപ്പോഴും പോസ്ടരുകളില്‍ ...
എങ്കിലും ആരോടും പരിഭവമില്ലാതെ...
പിണക്കമില്ല്ലാതെ...
അന്ന് വന്നിട്ടൊന്നുമെനിയ്ക്കു തന്നില്ലെന്ന ഖേദം തെല്ലും വേണ്ട നിനക്ക്...
പണ്ടോടിക്കളിച്ചപ്പോള്‍ ...
കൂട്ടിയിടിച്ചു വീണു പൊട്ടിയ കുപ്പിവളയിലോന്നിന്റെ...
പൊട്ടു പൊടികളിന്നും സൂക്ഷിച്ചു വച്ചിരിയ്ക്കുന്നു ഞാന്‍ ...

ബ്ലോഗിലെ പ്രണയം

കൃത്യമായി പറഞ്ഞാല്‍ അന്ന് ഡിസംബര്‍ മുപ്പത്തി ഒന്നായിരുന്നു. വൈകിട്ട് ആരോടും പറയാതെയാണ് ബീച്ചിലെത്തിയത്. പുതുവല്‍സരത്തെ എതിരേല്‍ക്കുന്ന തിരക്കില്‍ തിരകളും മുഴുകിയിരിക്കുന്നു. നനഞ്ഞു പുതഞ്ഞു കാലടികളെ കെട്ടിപ്പുനര്‍ന്ന ചെറു മണല്‍തരികളെ നോവിയ്ക്കാതെ കുറെ നേരം ചുറ്റി നടന്നു. ഒന്നിലും മനസ്സടങ്ങാതെ നില്‍ക്കുമ്പോള്‍ തോന്നിയ കുസൃതിയില്‍, കപ്പലണ്ടി പൊതിചിലഴിച്ചു, വെറുതെ എഴുതി...

"പ്രിയേ... ഇനിയും കണ്ടു മുട്ടിയിട്ടില്ലാത്ത നിനക്ക്... നറു നിലാവൂറും രാത്രിയില്‍... തിരയില്ലാത്തൊരു ദിവസത്തില്‍... അലതല്ലി ചിരിച്ചൊരുപറ്റം കുഞ്ഞോളങ്ങള്‍ ഈ ദൂത് നിനക്കായ്‌ എത്തിയ്ക്കുമ്പോള്‍ നമുക്ക് പ്രണയിച്ചു തുടങ്ങാം..."

തിരയിലുയര്‍ന്നു വന്ന കുപ്പിയില്‍ നിക്ഷേപിച്ചു ഞാന്‍ ആ ദൂത്...
പിന്നെ വലിച്ചെറിഞ്ഞു... ആകാവുന്നത്ര ദൂരേയ്ക്ക്...
കാരണം പ്രണയം എന്നില്‍ നിന്നുമേറെ ദൂരെയായി മാത്രമേ നില കൊണ്ടിരുന്നുള്ള്...
അതിനിയുമെത്ര നാള്‍...
ആര്‍ത്തലച്ചെത്തിയ ഒരു വലിയ തിര കുപ്പിയെ വലിച്ചിഴച്ചു കൊണ്ടുപോയി...
കാണാമറയത്തേയ്ക്ക്...

പിറ്റേന്ന്... പുതുവല്സരത്തില്‍... ഞാനീ വരികള്‍ എന്റെ ബ്ലോഗിലിട്ടു... ആരും ഇത് വരേയ്ക്ക്‌ തിരിഞ്ഞു നോക്കിയിട്ടില്ലാത്ത... വെളിച്ചം കാണാത്ത... ഒരു പിടി അക്ഷരങ്ങളിലോതുക്കി വച്ചിരിക്കുന്ന വേദനകളുടെ ഏടുകളില്‍ പൊടി പിടിച്ചു കിടക്കുവാന്‍ വിധിക്കപ്പെട്ട....എന്റെ ബ്ലോഗിലേക്ക്...

അതിനു കിട്ടിയ comment - ല്‍ പൊട്ടി മുളച്ചു എന്റെ പ്രണയം.
ഞങ്ങളുടെ മാത്രം ബ്ലോഗായി 'പ്രണയം നീല മിഴികളില്‍...' .
എനിക്ക് പറയാനുള്ളത് മുഴുവനും കഥയായും കവിതയായും അതില്‍ നിറഞ്ഞു.
ഞാന്‍ അത്ര മേല്‍ സ്നേഹിച്ച എന്റെ അക്ഷരങ്ങളെ പൊടി പിടിച്ചു കിടക്കാനനുവദിക്കാതെ അവളെന്നുമെന്റെ ബ്ലോഗില്‍ നിറഞ്ഞു നിന്നു.

എനിക്ക് ചുറ്റിനുമുള്ള ഇരുളും വെളിച്ചവും, വെയിലും മഴയും എന്തിന്നു ബ്ലോഗെഴുതുമ്പോള്‍ മുറിക്കു പുറത്തേയ്ക്ക് നോക്കിയിരിക്കാനായി തുറന്നിടുന്ന ജനാലയ്ക്കടുത്തുള്ള പനിനീര്‍ റോസാ കരിഞ്ഞു പോയതും ഞാനറിഞ്ഞില്ല.

ഞാനോ... അവളോ... ഞങ്ങളിരുവരും താന്താങ്ങളുടെ പ്രണയത്തെക്കുറിച്ച് മാത്രം പറഞ്ഞില്ല... പക്ഷെ ഇരുവരും സൂചിപ്പിച്ചിരുന്നത് മുഴുവനും അത് മാത്രമായിരുന്നു താനും... എനിക്കറിയില്ല ഇതെത്രകാലം ഒളിച്ചു വയ്ക്കനാകുമെന്നു... ഒരു പക്ഷെ അവളും അങ്ങനെ തന്നെ വിചാരിയ്ക്കുന്നുണ്ടാവും.

ഞാന്‍ എന്റെ പ്രണയത്തെക്കുറിച്ചവളോട് പറഞ്ഞിട്ടവളത് തിരസ്കരിച്ചാല്‍...
അവളും ഞാന്‍ ചിന്തിക്കുന്ന പോലെ തന്നെ ചിന്തിച്ചാല്‍...

ഇന്ന് ഡിസംബര്‍ മുപ്പത്തിയൊന്നു. മറ്റാരോടും പറയാതെ ഞാന്‍ ബീച്ചിലെത്തി. നേരത്തെ എഴുതി കുപ്പിയിലിട്ട് വച്ചിരുന്ന കൊച്ചു തുണ്ട് പേപ്പര്‍ ഒന്ന് കൂടി നിവര്‍ത്തി വായിച്ചു. വിറയ്ക്കുന്ന എന്റെ കൈ വിരലുകള്‍ക്കിടയിലൂടെ ഒരു കൊച്ചു കാറ്റ് ആ കൊച്ചു കടലാസ് കഷണം തട്ടിത്തെറിപ്പിച്ചു. നുരഞ്ഞു പതഞ്ഞു പൊങ്ങിയ തിരകള്‍ അതാര്‍ത്തിയോടെ തട്ടിപ്പറിച്ചു. പടരുന്ന മാഷിക്കൂട്ടിനിടയിലൂടെ മാഞ്ഞു പോകുന്ന വരികള്‍ ഞാന്‍ ഒരു നോക്ക് കൂടി വായിച്ചു.

"ഞാന്‍ നിന്നെ പ്രണയിക്കുന്നു... എന്നെ ഈ നമ്പരില്‍ വിളിക്കൂ..."
...
...

പുതുവര്‍ഷം പിറന്നു.
പുറത്തു ആഘോഷങ്ങള്‍ തിമര്‍ക്കുന്നു.
ഞാന്‍ ഇതാ എന്റെ ബ്ലോഗില്‍ ഇങ്ങനെ കുറിക്കുന്നു...

തിരകള്‍ അത് കൈക്കലാക്കി...
നിനക്ക് തരാതെ...
നിന്നെ എന്നും പ്രണയിക്കാനായി...
എന്നന്നേയ്ക്കുമായി...

കരിന്തിരി

നേരം വെളുത്തു വരുന്നതെ ഉള്ളൂ. നനുത്ത മഞ്ഞിന്റെ മറ പറ്റി ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ പതിവു തിരക്കിലേക്ക് എത്തിപ്പെടാനായി തത്രപ്പെടുന്ന നടത്തക്കാര്‍. ഗ്രൌണ്ടിന്റെ പടിഞ്ഞാറ് വശത്തുള്ള വലിയ ഞാവല്‍ ചുവട്ടില്‍ താന്‍ കാത്തു നില്ക്കാന്‍ തുടങ്ങിയതെപ്പോഴെന്നു മിനിക്ക് തന്നെ നിശ്ചയമില്ല. നാളായി ഇതു വഴി വന്നിട്ട്. അല്ലെങ്കിലും ആര്‍ക്കു വേണ്ടിയാണു താന്‍ ഈ വഴി വരുന്നതു. പത്തു വര്‍ഷങ്ങള്‍ക്കു മുന്പായിരുന്നെന്കില്‍...


ഗ്രൌണ്ടിന്റെ മുന്പെയുള്ള കയറ്റം കയറി വരുന്നതിന്റെ ആയാസം ഹരിയുടെ മുഖത്ത് നന്നായി കാണാമായിരുന്നു. അത്കണ്ടിട്ടാവണം മിനിയുടെ മുഖത്തൊരു ചിരി മാഞ്ഞു മറഞ്ഞു... ഏറെ നാളുകള്‍ കൂടി. ഹരി ഇതു വരേയ്ക്കും ഏറെ ഒന്നും മാറിയിട്ടില്ല എന്നവള്‍ക്ക് തോന്നി. ഈ പത്തു വര്‍ഷങ്ങള്‍ക്കിടക്ക് ആദ്യമായാണ് അവനെ ഒന്നു കൂടെ കാണുന്നത് . മനസ്സിനകത്ത് നിന്നും ആരോ ചോദിക്കുന്നു... അതിന് നീ ഈ വഴി വരാറില്ലല്ലോ എന്ന്.


അതെ താന്‍ ഈ വഴിക്കൊന്നും വരാറില്ല. മരിച്ചു കഴിഞ്ഞാല്‍... ആത്മാവുകള്‍ക്ക് അടുക്കലേക്കു എത്തി പെട്ടാല്‍ പിന്നെ, കിട്ടുന്ന സ്വാതന്ത്ര്യം ഒന്നു വേറെ തന്നെ. ആരോടും കടപ്പാടുകളില്ല, ആര്ക്കും വേണ്ടിയും കാത്തു നില്‍ക്കേണ്ടതില്ല, എവിടെയും പോകാം. പക്ഷെ നിര്‍വികാരതയില്‍ ഊന്നിയുള്ള ആത്മാക്കളുടെ ജീവിതം അത്ര എളുപ്പത്തില്‍ സാധ്യമാവഞ്ഞത് കൊണ്ടു മാത്രമാണ് താന്‍ ഈ വഴി വരാതിരുന്നത്. സ്വയം കണ്ടെത്തിയ ഉത്തരത്തില്‍ ഉടക്കി നിന്ന മനസ്സു അതില്‍ നിന്നു വേര്പെട്ടപ്പോഴെക്ക് ഹരി ഇങ്ങു അടുത്തെത്താറായി.


പത്തു വര്‍ഷങ്ങളിലെ ഹരിയുടെ മാറ്റം മുഖത്ത് നിന്നു തന്നെ മിനി കണ്ടു തുടങ്ങി. ഇട തിങ്ങിയ അവന്റെ കറുത്ത ദൃഢമാര്‍ന്ന മുടി ഒരു അഴക്‌ തന്നെ ആയിരുന്നു. അതെ ആയിരുന്നു... പക്ഷെ അതിന്റെ സ്ഥാനത്ത് ഇപ്പോഴുള്ള നല്ല വെളുത്ത കഷണ്ടി കണ്ടപ്പോള്‍ മിനിക്ക് ചിരി അടക്കാനായില്ല. ഇട്ടിരുന്ന ബനിയന്റെ പുറത്തേക്ക് എത്തി നോക്കുന്ന വയറു കൂടി വച്ചു നോക്കുമ്പോള്‍ ഹരിയല്ല, മറിച്ച് ഹരിയുടെ മരിച്ചു പോയ അച്ഛന്‍ അച്യുതക്കുറുപ്പ് മാഷാണോയെന്നു ഒറ്റ നോട്ടത്തില്‍ തോന്നിപ്പോകും.


നടന്നെത്തിയതിന്റെ ക്ഷീണത്തീലാവണം ഞാവല്‍ ചുവട്ടിലെത്തിയ പാടെ ഹരി ഒറ്റ ഇരിപ്പായിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞതില്‍ പിന്നെ ഇത്ര അടുത്ത് ഹരിയെ കാണുന്നത് ആദ്യമായിരുന്നു. എങ്കിലും എഞ്ചിനീയറിങ്ങിനു പോകുന്നത് വരെയുള്ള വിശേഷങ്ങള്‍ എല്ലാം അണ്ണന്‍ പറഞ്ഞറിയാം. കാരണം കുന്ദപുരത്തെ ശാന്തയുടെ മകന്റെ ഒരേ ഒരു സുഹൃത്തായിരുന്നല്ലോ ഹരി.


കുന്ദപുരത്തെ ശാന്തയുടെ പേരും പെരുമയും കുന്ദപുരവും കടന്നു പോയപ്പോഴാണ് അച്ഛന്‍ ഉപേക്ഷിച്ചത്. കുറുപ്പ് മാഷ്‌ ഒരുപാടു ഉപദേശിച്ചു നോക്കി. പക്ഷെ പേരു ദോഷം അദ്ദേഹത്തിന് കൂടി വന്നു തുടങ്ങിയപ്പോള്‍ അദ്ദേഹവും കൈയൊഴിഞ്ഞു. ജീവിതത്തിലെ വെറുക്കപ്പെട്ട ദിവസങ്ങള്‍.


മണ്ണ് കൊണ്ടു കെട്ടിയുണ്ടാക്കിയ ചുവരുകള്‍... വാതിലുകള്‍ക്ക് മറയായിട്ടിട്ടുള്ള മഞ്ഞ പടരുന്ന... അഴിച്ചു നിവര്‍ത്തെടുത്ത വള ചാക്കുകള്‍ ... ദ്രവിച്ചു തുടങ്ങിയ ഓലകള്‍ ഒടിഞ്ഞു നുറുങ്ങി കാറ്റത്ത്‌ പറന്നു പോകുമ്പോള്‍ വിരുന്നെത്തുന്ന, വെളിച്ചം വരച്ചു കൂട്ടുന്ന, അര്‍ഥം മനസ്സിലാവാത്ത ചിത്രങ്ങള്‍... അവയ്ക്കൊപ്പം തെക്കേ ചായ്പ്പില്‍ നിന്നുയരുന്ന ശ്രുംഗാരങ്ങളിലും, ശീല്ക്കാരങ്ങളിലും, കിതപ്പുകളിലും ഒടുക്കം പടി കടന്നും പോകുന്ന കാലടി ശബ്ദം കേള്‍ക്കുമ്പോഴേക്കും തന്റെ തലയിണ കണ്ണീരില്‍ കുതിരുമായിരുന്നു ആ ദിവസങ്ങളില്‍.


ശാന്തയുടെ മക്കളെന്ന പേരു ദോഷം കൊണ്ടു കൂട്ടുകാര്‍ ഒറ്റപ്പെടുതിയപ്പോഴും ഹരിയയിരുന്നു ഏക ആശ്രയം. ഒരു പക്ഷെ കുറുപ്പ് മാഷടെ ഇഷ്ടം കൊണ്ടാവാം. ക്ലാസ്സില്‍ തരക്കേടില്ലാതെ പഠിച്ചിരുന്നതാവാം അതിന്‍ കാരണം. ഹരി ഒരിക്കലും തന്നോടു അടുത്ത് പെരുമാറിയിട്ടില്ല. എങ്കിലും അണ്ണനോടോത്തുള്ള ചങ്ങാത്തത്തിന്‍റ ഇടയ്ക്കു കിട്ടുന്ന... വളരെ അപ്പൂര്‍വമായ നോട്ടങ്ങളിലും ചിരികളിലും എന്തൊക്കെയോ സ്വപ്‌നങ്ങള്‍ നെയ്തെടുക്കാറുണ്ട് എന്നത് സത്യമായിരുന്നു... അതിനുള്ള അര്‍ഹത ഇല്ലയിരുന്നെന്കില്‍ പോലും.


പലരുടെയും പരിഹാസങ്ങളും കുത്ത് വാക്കുകളും സഹിച്ചു ജീവിക്കുന്നതിനിടയിലും അമ്മ മറ്റൊരാളുടെ കൂടെ ഇറങ്ങിപ്പോയപ്പോള്‍ ആകെ തകര്ന്നു പോയി. ശാന്തെയുടെ മകളെന്ന പേരില്‍ തന്നെ അന്വേഷിച്ചു ആളുകള്‍ എത്തി തുടങ്ങിയപ്പോഴാണ് അണ്ണനെ താന്‍ യഥാര്‍ഥത്തില്‍ സ്നേഹിച്ചു തുടങ്ങിയത്. ഏറെ നാള്‍ അണ്ണന്‍ പിടിച്ചു നിന്നു. അപ്പോഴൊക്കെ കുറുപ്പ് മാഷാണ് സഹായിച്ചത്. അകാലത്തിലുള്ള അദ്ദേഹത്തിന്റെ മരണം ആ ഒരു വെളിച്ചവും അണച്ചു.


ഏതായാലും അമ്മ കാണിച്ച വഴിയേ തന്നെ മകളും എന്നറിഞ്ഞപ്പോള്‍ നാട്ടിലെങ്ങും സന്തോഷമായി. പക്ഷെ തന്നെ പ്രാപിക്കനെതുന്നവരോട്, സ്വബോധത്തോടെ അതിനാവില്ലെന്നു പറഞ്ഞു അവരുടെ ബോധം മറയുന്നത് വരെ വില കുറഞ്ഞ മദ്യവും കുടിപ്പിച്ചു, തന്റെ വസ്ത്രങ്ങളുമനിഞ്ഞു, അവര്‍ക്കൊപ്പം കിടന്നു, അവരുടെ പേക്കൂത്തുകള്‍ മുഴുവന്‍ സ്വയം ഏറ്റു വാങ്ങി തന്നെ സംരക്ഷിച്ച അണ്ണന് അന്ന് വേറൊരു വഴിയുമില്ലായിരുന്നു.


ഉപ്പിട്ട് തിളപ്പിച്ച വെള്ളമൊഴിച്ച് അണ്ണനെ കുളിപ്പിക്കുമ്പോള്‍ ... ചുണ്ടിലും മാറിലും പൊടിഞ്ഞുനങ്ങിയ രക്തക്കരകള്‍ ഒപ്പിയമര്‍ത്തുമ്പോള്‍ നീറിപ്പിടയുന്ന അണ്ണനെ കെട്ടിപിടിച്ചു കരയാനല്ലാതെ താന്‍ എന്ത് ചെയാന്‍.


ഗ്രൌണ്ടില്‍ വച്ചാരോ പെങ്ങളെ കൂട്ടിക്കൊടുക്കുന്നവനെന്നക്ഷേപിച്ചതാണ് തുടക്കം. ഹരി പിടിച്ചു മാറ്റുന്നതിന് മുന്പേ തന്നെ അണ്ണന്‍ ഒരു വലിയ കല്ലെടുത്ത്‌ അയാളുടെ തലയ്ക്കു ഇടിച്ചിരുന്നു. അന്ന് രാത്രി ഏറെ വൈകിയാണ് അണ്ണന്‍ വീട്ടിലെത്തിയത്. പലരും അതിനിടക്ക് അവിടെ വന്നു പോയി. മുറ്റത്തെ മുല്ലപ്പടര്‍പ്പില്‍ ഒളിച്ചിരിന്നോലാന്‍ അണ്ണന്‍ പറഞ്ഞിട്ടുള്ളത് അക്ഷരം പ്രതി അനുസരിച്ചത് കൊണ്ടു ആരും കണ്ടില്ല. പലരുടെയും സംസാരത്തില്‍ നിന്നു തന്നെ ഏതാണ്ടൊക്കെ ഊഹിക്കാന്‍ കഴിഞ്ഞു.


എല്ലാം തുറന്നു പറഞ്ഞു തനിക്ക് നേരെ നീട്ടിയ ഐസ്ക്രീം വാങ്ങിക്കഴിക്കാന്‍ വിഷമം ഒട്ടുമേ ഉണ്ടായിരുന്നില്ല. അണ്ണനെ കെട്ടിപ്പിടിച്ചു പിടയുമ്പോള്‍ അണ്ണന്റെ ചൂടു കൂടി വരുന്നതായും, പൊട്ടിപ്പൊളിഞ്ഞ ഓലകീരുകല്‍ക്കിടയിലൂടെ നക്ഷത്രങ്ങള്‍ തന്റെ അടുത്തേക്ക് വരുന്നതായും, അവയ്ക്കിടയില്‍ നിന്നൊരു കൊച്ചു മാലാഖ തന്നെ കൈ പിടിച്ചുയര്‍ത്തി ഒരു സ്വര്‍ണ കസേരയില്‍ ഇരുത്തുന്നതായും താന്‍ അറിയുന്നുണ്ടായിരുന്നു.



അവിടെ ഇരുന്നപ്പോള്‍ താഴെയുള്ള ഓലക്കുടില്‍ ആരോ പൊളിച്ചു മാറ്റുന്നതും അണ്ണനെ വലിച്ചിഴയ്ക്കുന്നതും പിന്നെ കാറ്റും വെളിച്ചവും കടക്കാത്ത ഒരു കൊച്ചു മുറിയില്‍ ഇട്ടു പൂട്ടുന്നതും അവള്‍ കണ്ടു.



ഞാവല്‍ ചുവട്ടിലിപ്പോള്‍ സാമാന്യം വെളിച്ചമായി. ജയിലെ സല്പ്രവര്തികള്‍ കൊണ്ടു ജീവപര്യന്തം ശിക്ഷയിലെ ഇളവ് നേടിയ തടവുകാരിലോരാള്‍ തന്റെ പ്രിയ സുഹൃതാണെന്ന വാര്‍ത്തയും വായിച്ചു കൊണ്ടാണ് ഹരി അവിടെ നിന്നും എഴുന്നേറ്റത്‌. തന്റെ ചുറ്റിനും തനിക്ക് വളരെ ഇഷ്ടമുള്ള ആരോ ഉണ്ടെന്നുള്ള തോന്നലായിട്ടോ എന്തോ, ഹരി ചുറ്റിനും ആരെയോ തിരയുന്നത് മിനി കണ്ടു. മുന്നോട്ടാഞ്ഞ ഹരിയുടെ ചുമലില്‍ അവള്‍ ഒന്നു തൊട്ടു.

രേഖ ടീച്ചര്‍

ചടങ്ങ് മുഴുവനുമാക്കനായി അവിടെ നില്ക്കാന്‍ കഴിഞ്ഞില്ല. പുറകോട്ടു തിരിഞ്ഞപ്പോല്‍ത്തന്നെ പിന്നിലുള്ളവരെല്ലാം വഴി ഒഴിഞ്ഞു തന്നു. സ്കൂളിലെ മറ്റു സഹപ്രവര്‍ത്തകരോടൊന്നും യാത്ര പറയാന്‍ നിന്നില്ല. ക്ലാസ്സിലെ ചില കുട്ടികള്‍ കണ്ടപ്പോള്‍ ബഹുമാനപുരസ്സരം ഒതുങ്ങി നിന്ന് വഴി തന്നു. എല്ലാവരുടെയും മുഖത്ത് വിഷാദഛായ.

ഉച്ചക്ക് മുന്നേ തുടങ്ങിയ മഴച്ചാറ്റല്‍ ഇപ്പോഴും മാറിയിട്ടില്ലെന്ന് തന്നെയല്ല അല്പം ശക്തി പ്രാപിക്കുക കൂടി ചെയ്തിരിക്കുന്നു. പടിപ്പുരക്കടുത്തെത്തിയപ്പോള്‍ പരിച്ചയക്കാരാരോ കവല വരെ കൊണ്ടാക്കാമെന്ന് പറഞ്ഞതാണെങ്കിലും സ്നേഹപൂര്‍വ്വം നിരസിച്ചു. പടിപ്പുരക്കു പുറത്തേയ്ക്ക് നീണ്ടു പരന്നൊഴുകുന്ന നീര്‍ച്ചാല്‍ കടന്നു മുന്നോട്ടഞ്ഞപ്പോഴേക്കും തെക്കിനിയില്‍ നിന്ന് ഗീതു മോളുടെ കരച്ചില്‍ ഉയര്‍ന്നു കേട്ടു. ഇനിയിപ്പോള്‍ ആരും വരാനില്ലെന്നും, എടുക്കരായെന്നും പറഞ്ഞു ചുറ്റിനും കൂടിയിരുന്നവര്‍ പടിപ്പുരക്കകത്തേയ്ക്ക് കയറാനായി തിരക്ക് കൂട്ടി.

കവലയിലേക്കിനി രണ്ടു കിലോമീറ്റര്‍ ഉണ്ടാവും. ഒരു പക്ഷെ തനിയെ പോന്നത് നന്നായി എന്ന് മാഷ്ക്ക് തന്നെ തോന്നി. ഒരാഴ്ചയായി മനസ്സിനകത്തുള്ള ഭാരം ഒരിറ്റു കുറയ്ക്കാന്‍ ഈ നടപ്പ് സഹായിച്ചെങ്കിലോ?

ഒരുമിച്ചു ഒരേ ക്ലാസ്സില്‍ പഠിച്ചു, ഒരേ കോളേജില്‍ പഠിച്ചു, ഒരേ സ്കൂളില്‍ ജോലിക്ക് കയറി... ഇത്ര നാള്‍ ഒരുമിച്ചു നിന്നിട്ട് ഇന്നൊരു ദിവസം ഒന്നും മിണ്ടാതെ... ഒരു യാത്ര പോലും പറയാതെ...

വഴിയില്‍ ആരുമില്ലായിരുന്നു. മഴയുടെ ചില താളങ്ങള്‍ മാത്രം, ശ്രത്‌ധിക്കാതിരിക്കുമ്പോള്‍ തീരെ ലോലവും, അല്പം ശ്രദ്ധിച്ചാല്‍ ഘോരവും വന്യവുമായ മുരള്‍ച്ചയുമായി കേള്‍ക്കാം. നീണ്ട വഴിയുടെ ഇരുവശതായി പൂത്തു നില്‍ക്കുന്ന കണിക്കൊന്നകള്‍. അവ പൊഴിച്ചിട്ടിരിക്കുന്ന മഞ്ഞപ്പൂക്കള്‍ പെറുക്കി അങ്ങ് ദൂരെയായി... മഴയുടെ മറയില്‍ വ്യക്തമായി കാണുവാന്‍ വയ്യ...

കരഞ്ഞു കൊണ്ട് നില്‍ക്കുന്ന അമ്മുവേ മാറോടു ചേര്‍ത്ത് നിറുത്തിയാണ് രേഖ അത് പറഞ്ഞു മുഴുവനാക്കിയത്. മാഷും കൂടിയാണ് അന്ന് അമ്മുവിനെ രേഖ ടീച്ചറുടെ അടുത്ത് നിറുത്തിയത്. അതെ ചൊല്ലിയാണ് ടീച്ചറും സന്തോഷും തമ്മില്‍ വാക്കേട്ടമുണ്ടായത്. പിറ്റേന്ന് സ്കൂളിലേക്കുള്ള വഴിയില്‍ വച്ചാണ് സന്തോഷ് ടീച്ചറുടെ ദേഹത്ത് ആസിഡ് ഒഴിച്ചത്.

മഴയ്ക്കുമപ്പുറത്തുള്ള കണിക്കൊന്ന കാണാറാവും വിധമുള്ള ഇടി മിന്നലാണ് മാഷേ സ്വപ്നത്തില്‍ നിന്നുമുണര്‍ത്തിയത്. അതെ രേഖ തന്നോടുന്നും പറയാതെയല്ല പോയത്.

രേഖയുടെ ക്ലാസ്സിലെ മിടുക്കിയായ കുട്ടിയായിരുന്നു അമ്മു. കുറച്ചു ദിവസം മുന്‍പ് അവളുടെ അമ്മാവന്‍ വരുന്നതിന്റെ സന്തോഷത്തിലായിരുന്നു അവള്‍. പക്ഷെ അമ്മാവന്‍ എത്തിയതിനു ശേഷം അവളുടെ മുഖം മ്ലാനമായിരുന്നു. പിന്നൊരു ദിവസം ക്ലാസ്സില്‍ വളരെ പ്രയാസപ്പെട്ടിരിക്കുന്നത് കണ്ടിട്ടാണ് രേഖ കാര്യങ്ങള്‍ തിരക്കിയരിഞ്ഞത്.

ആ കുഞ്ഞു ദേഹത്തെ മുറിവുകളിലും മറ്റും വിരലൂടിക്കുമ്പോള്‍ അമ്മയാകനാവാത്ത വേദന ഒരു അനുഗ്രഹമായി തോന്നിയെന്ന് രേഖ പറഞ്ഞത് ഇത്ര വേഗമൊരു യാത്രപറച്ചിലിലേയ്ക്ക് എത്തുമെന്ന് മാഷും കരുതിയിരുന്നില്ല,

രേഖ തന്നെയാണ് പോലീസിലറിയിച്ചതും, അമ്മുവേ തന്റെ തന്നെ വീട്ടിലേക്കു കൊണ്ട് പോയതും. സന്തോഷാണ് അമ്മുവിന്റെ അമ്മാവന്‍ എന്നറിഞ്ഞിരുന്നെങ്കില്‍ ഒരു പക്ഷെ...

ഇല്ല രേഖ ഒരിക്കലും സമ്മതിക്കില്ലായിരുന്നു...

മഴ ഇപ്പോഴും തോര്‍ന്നിട്ടില്ല. ബസ് സ്റ്റോപ്പില്‍ കെട്ടിക്കിടന്നിരുന്ന ചെളി വെള്ളം തൂവിപ്പാഞ്ഞ വണ്ടിയില്‍ നിന്ന് മാഷ്‌ കഷ്ടിച്ച് രക്ഷപ്പെട്ടു. ബസ്സ് കാത്തു നില്‍ക്കുമ്പോള്‍ മാഷിന്റെ മനസ്സ് പഴയതിലും കനത്തിരുന്നു. രേഖ ടീച്ചറെ നഷ്ടപ്പെട്ടു. ഇനി അമ്മുവോ? രേഖ തന്റെ അടുത്തല്ലേ തിരക്കുക!